Pages

അവര്‍ണവാക്യം

"സവര്‍ണര്‍ കണക്കിനു മിടുക്കരാണ്. അവര്‍ സ്വന്തം ബുദ്ധിയെ രണ്ടു കൊണ്ടു പെരുക്കുകയും അവര്‍ണരുടെ ബുദ്ധിയെ മൂന്നു കൊണ്ടു ഹരിക്കുകയും ചെയ്യും"

Thursday, August 18, 2011

ഹിന്ദു സമാജവും ആര്‍ എസ് എസ്സും

"ഹിന്ദുസമാജത്തിന്റെ ഏകീകരണത്തിലും ദൃഢീകരണത്തിലും വികാസത്തിലുമൊക്കെ ഇക്കൂട്ടര്‍ ആത്മാര്‍ഥത കാണിക്കാറുണ്ടോ? പുറമെ പലതും പറയുന്നുണ്ടാവും. പക്ഷേ, പ്രവൃത്തിയില്‍ അതുണ്ടാവുന്നില്ല. ആലുവ തന്ത്രവിദ്യാപീഠത്തിന്റെ കഥ തന്നെ അതിന് മതിയായ തെളിവ്. ആര്‍.എസ്.എസ്സിന്റെ നിയന്ത്രണത്തിലുള്ളതാണ് തന്ത്രവിദ്യാപീഠം. ആര്‍.എസ്. എസ്സിന്റെ പ്രചാരകനും താന്ത്രിക വിദ്വാനുമായിരുന്ന പി. മാധവ്ജിയാണ് അതിന്റെ സ്ഥാപകന്‍. ''ജന്മം കൊണ്ടല്ല കര്‍മം കൊണ്ടാണ് ബ്രാഹ്മണ്യം'' എന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് ആരംഭിച്ചതാണത്. പക്ഷേ, കാല്‍നൂറ്റാണ്ടിലേറെയായിട്ടും ജന്മം കൊണ്ട് ബ്രാഹ്മണരായവര്‍ക്കുമാത്രമാണ് അവിടെ പ്രവേശനം."

ഇത് ഏതെങ്കിലും പിന്നാക്ക-ദലിത് സംഘടനാ നേതാവു പറഞ്ഞതല്ല. മാധ്യമത്തിലോ അതുപോലുള്ള പത്രങ്ങളിലോ വന്നതുമല്ല. സാക്ഷാല്‍ മാതൃഭൂമി ദിനപത്രത്തില്‍ ഒരു സംഘ് അനുഭാവി ഒരു കള്ളപ്പേരിലെഴുതിയ ലേഖനത്തില്‍ നിന്നാണ്. ലേഖനം മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുക.

Wednesday, August 10, 2011

'ശ്രീപദ്മനാഭന്റെ' സമ്പത്തും കേരള സമൂഹവും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറ തൊട്ടുപോകരുതെന്നാണ് ദേവപ്രശ്നത്തിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നത്. (മറിച്ചൊരു വെളിപാട് ഈ കേരളത്തില്‍ സുബോധമുള്ള ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല). പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍പ്പോലും ജനം ഇത്ര അന്ധവിശ്വാസികളായിരുന്നിട്ടില്ല. ഇന്നത്തെ അവസ്ഥയായിരുന്നു അന്നെങ്കില്‍ അവര്‍ണര്‍ക്ക് വഴിനടക്കാനും മാറുമറയ്ക്കാനും ക്ഷേത്രത്തില്‍ പ്രവേശിക്കാനും ഒന്നും സാധ്യമാകുമായിരുന്നില്ല എന്നു കട്ടായം പറയാം. കേവലം ഒരു ദേവപ്രശ്നം നടത്തി അതൊന്നും ദേവന് ഇഷ്ടമല്ല എന്നു മാത്രം പറഞ്ഞാല്‍ അനുസരിക്കുന്ന വെള്ളാപ്പള്ളി നടേശന്മാരല്ലായിരുന്നു അന്നത്തെ സാമൂഹകി പരിഷ്കര്‍ത്താക്കളും വിപ്ലവകാരികളുമായ നേതാക്കള്‍. ജനങ്ങളിലും ബോധവും ആത്മാഭിമാനവും ഉള്ളവര്‍ അന്നുണ്ടായിരുന്നു. ഇന്ന് അതുമില്ല. കമ്യൂണിസ്റ്റുകാരുള്‍പ്പെടെയുള്ള സകലമാന രാഷ്ട്രീയക്കാരും വിശ്വാസക്കാര്യമെന്നു പറഞ്ഞ് ഈ വിഷയത്തില്‍ നിശ്ശബ്ദത പാലിക്കുകയാണ്. പ്രസിദ്ധ പത്രപ്രവര്‍ത്തകനും മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനായ പി ജി ഗോവിന്ദപ്പിള്ളയുടെ മകനുമായ എം ജി രാധാകൃഷ്ണന്‍ കമ്യൂണിസ്റ്റുകാരുടെ ഈ കാപട്യത്തെ വിമര്‍ശിക്കുന്നു, മാധ്യമം ആഴ്ച്ചപ്പതിപ്പിലെഴുതിയ ഈ ലേഖനത്തിലൂടെ.(ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ വലുതായി വരും)








Friday, August 5, 2011

ഓസ്‌ലോ നല്‍കുന്ന വിപത്‌സന്ദേശങ്ങള്‍

നോര്‍വേയുടെ  തലസ്ഥാന നഗരിയായ ഓസ്‌ലോയില്‍ ജൂലൈ 22നു നടന്ന ഇരട്ട ഭീകരാക്രമണങ്ങള്‍ നടുക്കം പകരുന്നതായിരുന്നു. 90ഓളം മനുഷ്യരുടെ ജീവന്‍ കത്തിയമര്‍ന്നു. ഇതര ഭീകരാക്രമണങ്ങളെപ്പോലെ ഇതും നിരപരാധികളായ മനുഷ്യര്‍ക്കു നേരെ നടന്ന നഗ്‌നമായ കടന്നാക്രമണമായിരുന്നു. 2002ല്‍ ഗുജറാത്തില്‍ മുസ്‌ലിം ജനസാമാന്യത്തിനു നേരെ ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത തരം ഭീകരതയാകട്ടെ, ഭരണകൂട ഒത്താശകളില്ലാതെ നടക്കുന്ന ഭീകരതയാകട്ടെ സര്‍വവും രാഷ്ട്രീയ ലക്ഷ്യപ്രാപ്തിക്കായി, ഹിംസയെ മാര്‍ഗമായി അവലംബിക്കുന്ന തെറ്റായ നടപടിയായേ വിലയിരുത്താനാകൂ. ആക്രമണത്തിലൂടെയും ഭീഷണിപ്പെടുത്തിയും നിരപരാധികളെ കൊന്നുതള്ളുന്നത് ഭീകരകൃത്യമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, ഭീകരതയുമായി ബന്ധപ്പെട്ട പൊതുപ്രശ്‌നങ്ങള്‍ക്ക് പകരം യൂറോപ്പുമായി ബന്ധപ്പെട്ട മറ്റു ചില ഉത്കണ്ഠകള്‍ ഈ പശ്ചാത്തലത്തില്‍ പങ്കുവെക്കാനാണ് ഈ കുറിപ്പിലൂടെ ലക്ഷ്യമിടുന്നത്. ഓസ്‌ലോയിലെ ഭീകരാക്രമണത്തോട് പാശ്ചാത്യ മാധ്യമങ്ങള്‍ നടത്തിയ ക്ഷിപ്ര പ്രതികരണത്തിന്റെ സ്വഭാവം, അത്തരം പ്രതികരണങ്ങള്‍ക്കു പ്രേരകമാവുന്ന സാമൂഹിക പരിസരം എന്നിവ സംബന്ധിച്ച ചില ആശങ്കകള്‍ വിശദീകരിക്കാം.

നോര്‍വീജിയന്‍  തലസ്ഥാനമായ ഓസ്‌ലോയിലെ ഗവണ്‍മെന്റ് ക്വാര്‍ട്ടേഴ്‌സിലായിരുന്നു ആദ്യ ആക്രമണം. ഉടന്‍ വന്നു മാധ്യമ പ്രതികരണം: 'അല്‍ഖാഇദയുമായോ സമാനമായ 'അന്താരാഷ്ട്ര ഭീകരസംഘടനകളുമായോ' കണ്ണിചേര്‍ന്ന 'ഭീകര ഗ്രൂപ്പി'ന്റെ ആക്രമണം എന്ന ശീര്‍ഷകങ്ങളിലാണു പല മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരുന്നത്. സാര്‍വദേശീയ ഖ്യാതിയുള്ള 'ഗാര്‍ഡിയന്‍', 'ന്യൂയോര്‍ക് ടൈംസ്' തുടങ്ങിയ പത്രങ്ങള്‍ പോലും സ്ഥിരീകരണമില്ലാത്ത വാര്‍ത്തകള്‍ പ്രാമുഖ്യം നല്‍കി പ്രസിദ്ധീകരിച്ചു. 'ഹെല്‍പേഴ്‌സ് ഓഫ് ഗ്ലോബല്‍ ജിഹാദ്' എന്ന മുസ്‌ലിം ഗ്രൂപ്പ് നോര്‍വേ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നു എന്ന് രണ്ടു പത്രങ്ങളും അച്ചു നിരത്തി. മുഹമ്മദ്‌നബിയെ സംബന്ധിച്ച വിവാദ കാര്‍ട്ടൂണുകള്‍ നോര്‍വീജിയന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരിലുള്ള പ്രതികാര നടപടിയായാണ് ആക്രമണമെന്നുമുള്ള വ്യാജ നിഗമനങ്ങളും ഈ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. നാറ്റോയുടെ ഭാഗമായി അഫ്ഗാനില്‍ വിന്യസിക്കപ്പെട്ട നോര്‍വീജിയന്‍ സൈന്യത്തിന്റെ സാന്നിധ്യം ഈ ആക്രമണത്തിനു പ്രകോപനമാവുകയുണ്ടായോ എന്ന അന്വേഷണത്തിനാണു ചില പത്രങ്ങള്‍ മുതിര്‍ന്നത്.

പോയവര്‍ഷം ഏതാനും മുസ്‌ലിം കുടിയേറ്റക്കാരെ പൊലീസ് പിടികൂടിയ സംഭവം ഉദ്ധരിച്ചുകൊണ്ട്  മറ്റുചില റിപ്പോര്‍ട്ടര്‍മാര്‍ വിശകലന നൈപുണ്യം പ്രദര്‍ശിപ്പിച്ചു. ചുരുക്കത്തില്‍ ഏതു നിലയിലും ഒരു മുസ്‌ലിം കണക്ഷന്‍ ആക്രമണത്തിനു പിന്നിലുണ്ടെന്നു വരുത്തിത്തീര്‍ക്കുന്നതില്‍ മാധ്യമങ്ങള്‍ മത്സരിച്ചു. മുസ്‌ലിം ഭീകരസംഘടനകള്‍ ആളും അര്‍ഥവും നല്‍കി നടത്തിയ ആസൂത്രിത ആക്രമണമായി ആ സംഭവം മാധ്യമങ്ങള്‍ വഴി ജനഹൃദയങ്ങളില്‍ ഇടംപിടിച്ചു. പിന്നീടാണ് പൊലീസ് യഥാര്‍ഥ പ്രതിയെ കണ്ടെത്തി പിടികൂടിയത്. തീവ്ര വലതുപക്ഷ ക്രൈസ്തവ മൗലിക വാദം ആദര്‍ശമായി സ്വീകരിച്ച ആന്‍ഡേഴ്‌സ് ബെഹറിങ് ബ്രെവിക് എന്ന 'യുവകോമളന്‍' നോര്‍വീജിയക്കാരന്‍ തന്നെയാണ് ഈ കൊലയാളി എങ്കിലും 'ക്രൊയേഷ്യന്‍' വംശജനെന്ന് ഇയാള്‍ക്കു ചില മാധ്യമങ്ങള്‍ വിശേഷണം നല്‍കുകയുമുണ്ടായി.


കടുത്ത മുസ്‌ലിം വിദ്വേഷം വെച്ചുപുലര്‍ത്തുന്ന ഇയാള്‍ കടുത്ത കുടിയേറ്റ വിരുദ്ധനുമാണ്. രാജ്യം കീഴ്‌പ്പെടുത്താനുള്ള മാര്‍ക്‌സിസ്റ്റ് -ഇസ്‌ലാമിസ്റ്റ് ഗൂഢാലോചനക്കെതിരെ നോര്‍വേ യുദ്ധമുഖത്താണെന്ന് ഇയാള്‍ വിശ്വസിക്കുന്നു. 'വംശമേന്മയുള്ള' വെള്ളക്കാരും  മുസ്‌ലിം-മാര്‍ക്‌സിസ്റ്റുകളും തമ്മില്‍ ആഭ്യന്തര യുദ്ധം നടക്കുന്നുണ്ടെന്നും അപര ദേശങ്ങളില്‍ നിന്നെത്തിയ കുടിയേറ്റക്കാരെ പാടേ ഉന്മൂലനം ചെയ്യണമെന്നും ഇയാള്‍ക്കു വാദമുണ്ട്. വെള്ളക്കാരുടെ സാംസ്‌കാരിക വിശുദ്ധി കാത്തുപരിപാലിക്കപ്പെടണമെന്ന കലശലായ മോഹം താലോലിക്കുന്നുണ്ട് ബ്രെവിക്. അതിനുവേണ്ടി നിര്‍ദേശിക്കുന്ന വിചിത്ര ഉപായം നോക്കുക. മുസ്‌ലിംകള്‍ക്കെതിരെ 'കുരിശുയുദ്ധം' പ്രഖ്യാപിച്ച് അവരുടെ സര്‍വ മസ്ജിദുകളും ബോംബുകള്‍ക്കിരയാക്കുക, നോര്‍വേയില്‍ നിന്നു മാത്രമല്ല യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍നിന്നുതന്നെ മുസ്‌ലിംകളെ തുടച്ചുനീക്കണം. ബ്രിട്ടന്‍, നെതര്‍ലന്‍ഡ്‌സ്, ഫ്രാന്‍സ്, ഡെന്മാര്‍ക് തുടങ്ങിയ രാജ്യങ്ങളിലെ വലതുപക്ഷ തീവ്രവാദി ഗ്രൂപ്പുകളുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിവരുന്നതായും അന്വേഷകര്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്.

90ഓളം പേരുടെ ജീവന്‍ കവര്‍ന്ന ഈ ഭീകര പ്രവൃത്തിയോടുള്ള യൂറോപ്യന്‍ പ്രതികരണം അറിയാന്‍ എനിക്ക് ആകാംക്ഷയുണ്ടായിരുന്നു. എന്റെ ചില യൂറോപ്യന്‍ സുഹൃത്തുക്കളുടെയും മറ്റും ഫേസ്ബുക് ഞാന്‍ പരതുകയുണ്ടായി. കൂടാതെ നെതര്‍ലന്‍ഡ്‌സിലെ പാര്‍പ്പിടത്തിലിരുന്ന് ഞാന്‍ ടി.വി ചാനലുകളും വീക്ഷിച്ചു. ഒരുകാര്യം അപ്പോള്‍ എനിക്കു ബോധ്യമായി. മാധ്യമങ്ങള്‍ ഉള്‍പ്പെടെ ടി.വിയില്‍ പ്രതികരിക്കാന്‍ പ്രത്യക്ഷപ്പെട്ട നോര്‍വേക്കാര്‍ അടക്കം പദപ്രയോഗങ്ങളില്‍ ലാഘവം വരുത്തിയിരിക്കുന്നു.
മുസ്‌ലിംകളെ വംശത്തോടെ ഉന്മൂലനം ചെയ്യുന്നതുള്‍പ്പെടെ അതിഭീകരമായ വംശവിദ്വേഷ ചിന്ത വെച്ചുപുലര്‍ത്തുകയും ഇത്രയേറെ നിരപരാധികളുടെ രക്തം ചിന്താന്‍ ഉദ്യുക്തനാവുകയും ചെയ്ത ബ്രെവിക്കിനെ 'ഭീകരന്‍' എന്നു വിശേഷിപ്പിക്കാന്‍ യൂറോപ്യന്മാര്‍ തയാറല്ല. കുരുതി നടത്തിയതു മുസ്‌ലിം ഗ്രൂപ്പാണെന്നു സംശയിക്കപ്പെട്ടിരുന്ന ആദ്യമണിക്കൂറുകളില്‍ മുസ്‌ലിം ഭീകരകൃത്യമായി വിശേഷിപ്പിക്കപ്പെട്ട പ്രവര്‍ത്തനം പിന്നീടു 'തീവ്രവാദമായി' ചുരുങ്ങി. Terrorist (ഭീകരന്‍) എന്നതിനു പകരം ആ കൂട്ടക്കൊലയാളി വെറും Extremist (തീവ്രവാദി) ആയി മാറി. അത്ര അപകടമില്ലാത്ത ഫണ്ടമെന്റലിസ്റ്റ് (മൗലികവാദി) എന്ന പദമാണ് മറ്റുചിലര്‍ക്കു പഥ്യമായത്. ഇതേ ഘാതകന് തൊട്ടടുത്ത ദിവസങ്ങളില്‍ 'ബുദ്ധിഭ്രമമുള്ളവന്‍', 'മനോരോഗി', 'വഴിതെറ്റിയവന്‍' തുടങ്ങിയ വിശേഷണങ്ങളാണു ചാര്‍ത്തപ്പെട്ടത്. കൊലക്കുറ്റത്തിന്റെ ശിക്ഷ ലഘൂകരിച്ചുകിട്ടാനുള്ള ഗൂഢതന്ത്രം കൂടിയായിരുന്നു കുറ്റവാളിയെ 'ഭ്രാന്തനായി' ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍. സമനില തെറ്റിയ വ്യക്തികള്‍ കാണിക്കുന്ന കോപ്രായങ്ങള്‍ക്ക് വല്ലവരും നടപടിയെടുക്കാറുണ്ടോ? അവരെ ചിത്തരോഗാശുപത്രിയില്‍ അയച്ച് 'ചികിത്സ' നല്‍കാനുള്ള സാധ്യത ഏറെയാണ്.

യഥാര്‍ഥത്തില്‍ ഈ വലതുപക്ഷ വംശവെറിയന്റെ പ്രവൃത്തികളും 1500ഓളം പേജ് വരുന്ന 'മാനിഫെസ്‌റ്റോ' വഴി പുറത്താക്കപ്പെട്ട ആശയങ്ങളും പൂര്‍ണമായി ഗ്രഹിക്കാത്തവരേ അയാളെ ഭ്രാന്തനെന്നു വിശേഷിപ്പിക്കൂ.
ഓസ്‌ലോ കൂട്ടക്കൊലയെ ഇന്ത്യയില്‍ ഹിന്ദുത്വഭീകരത നടത്തിയ സ്‌ഫോടനങ്ങളോടു തുലനം ചെയ്യാം. മാലേഗാവ്, അജ്മീര്‍, മക്ക മസ്ജിദ്, സംഝോത എക്‌സ്‌പ്രസ് തുടങ്ങിയ സ്‌ഫോടന-ആക്രമണ സംഭവങ്ങള്‍ക്കു തൊട്ടുപിറകെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വിശകലനങ്ങളെയും ഓസ്‌ലോ വിശകലനത്തോടു താരതമ്യം ചെയ്യാം. മേല്‍പറഞ്ഞ സ്‌ഫോടനങ്ങള്‍ ഹിന്ദുത്വ ഗ്രൂപ്പുകള്‍ നടത്തിയതായിരുന്നെങ്കിലും സംഭവങ്ങള്‍ക്കു പിന്നില്‍ മുസ്‌ലിം ഭീകര ശൃംഖലയാണെന്ന അഭ്യൂഹത്തോടെ നടത്തപ്പെട്ട വിശകലനങ്ങള്‍ വന്‍ വങ്കത്തമായി കലാശിക്കുകയാണുണ്ടായത്. 

 ഭീകരതയെ പലപ്പോഴും ഇസ്‌ലാമിന്റെയും അറബികളുടെയും കണക്കില്‍ചേര്‍ക്കാനാണു പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ ഉദ്യമിക്കാറ്. ഒരു വെള്ളക്കാരനായ ക്രൈസ്തവന് ഒരിക്കലും ഭീകരവാദിയാകാന്‍ സാധ്യമല്ലെന്നാണ് പാശ്ചാത്യ മാധ്യമങ്ങളുടെ ധാരണ. സ്‌ഫോടനം നടന്നാല്‍ അത് ജിഹാദി പ്രത്യയശാസ്ത്ര പ്രേരണയാല്‍ സംഭവിച്ചതെന്നു പ്രഖ്യാപിക്കാന്‍ പടിഞ്ഞാറ് വസ്തുതകള്‍ക്കായി കാത്തിരിക്കാറില്ല. അല്ലെങ്കില്‍ പാക് വംശജനോ അഫ്ഗാന്‍ വംശജനോ ആയ മുസ്‌ലിം പണ്ഡിതന്റെ ആഹ്വാന പ്രകാരം എന്നും മാധ്യമങ്ങള്‍ വാര്‍ത്ത ചമക്കും. അല്ലെങ്കില്‍ പരദേശിയായ കുടിയേറ്റക്കാരന്റെ നിഷ്ഠുരത എന്ന വ്യാഖ്യാനം കാച്ചിവിടാനും മാധ്യമങ്ങള്‍ ഉദ്യുക്തരാകും.യൂറോപ്പിനു പുറത്തുള്ള രാജ്യങ്ങളെല്ലാം സര്‍വ തിന്മകളുടെയും ഉദ്ഭവ കേന്ദ്രമാകുന്നു. യൂറോപ്പോ, നന്മകളാല്‍ സമൃദ്ധവും.
ഇനിയും സമകാലിക യൂറോപ്പിലെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലം കൂടി പരിശോധിക്കുക. ഓരോ യൂറോപ്യന്‍ രാജ്യവും ഇപ്പോള്‍ തീവ്ര വലതുപക്ഷം ഉയര്‍ത്തുന്ന വെല്ലുവിളികളുടെ ബന്ധനത്തിലാണ്. ഒരു ദശകമായി തീവ്രവലതുപക്ഷ രാഷ്ട്രീയം ജനങ്ങളെ പിടിമുറുക്കിക്കൊണ്ടിരിക്കുന്നു. നെതര്‍ലന്‍ഡ്‌സിലെ ഫ്രീഡംപാര്‍ട്ടി, ബ്രിട്ടനിലെ ബ്രിട്ടീഷ് നാഷനല്‍ പാര്‍ട്ടി (ബി.എന്‍.പി), ഫ്രാന്‍സിലെ നാഷനല്‍ ഫ്രണ്ട്, നോര്‍വേയിലെ പ്രോഗ്രസ് പാര്‍ട്ടി (ബെറിക് നേരത്തെ ഈ പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരുന്നു) തുടങ്ങിയ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ വന്‍തോതില്‍ ജനകീയ പിന്തുണ ആര്‍ജിച്ചുവരുകയാണ്. കുടിയേറ്റത്തെ ശക്തമായി എതിര്‍ക്കുന്ന ഈ സംഘടനകള്‍ യൂറോപ്പിന്റെ 'സാംസ്‌കാരിക വിശുദ്ധി'ക്കുവേണ്ടി നിലകൊള്ളുന്നവരാണ്. രണ്ടാം ലോകയുദ്ധത്തിനു ശേഷം മുസ്‌ലിം രാജ്യങ്ങളില്‍നിന്നു യൂറോപ്പിലേക്കുള്ള കുടിയേറ്റം വര്‍ധിച്ചതിനെ തുടര്‍ന്നുണ്ടായ ചില അസ്വാസ്ഥ്യങ്ങളില്‍നിന്നാണ് ഈ പാര്‍ട്ടികള്‍ ജന്മം കൊണ്ടത്. 9/11 ആക്രമണത്തിനു ശേഷം വ്യാപകമായ ഇസ്‌ലാമോഫോബിയ (ഇസ്‌ലാം ഭീതി) ഈ പാര്‍ട്ടികളുടെ മുസ്‌ലിം വിരുദ്ധതക്ക് വീണ്ടും ആക്കം കൂട്ടുന്നു. 


യൂറോപ്പിലുടനീളം സര്‍വ പാര്‍ട്ടികളിലും പൊതുജനങ്ങളിലും പ്രകടമായിക്കൊണ്ടിരിക്കുന്ന വലതുപക്ഷ വ്യതിയാനവും സാമൂഹികാന്തരീക്ഷത്തെ കലുഷമാക്കുന്നു. തങ്ങളുടെ സംസ്‌കാരത്തിനു തീണ്ടല്‍ സംഭവിക്കുന്നു എന്നു പരസ്യമായി വിളിച്ചുകൂവാന്‍ പലരും ഇപ്പോള്‍ തയാറാവുന്നു. കുടിയേറ്റക്കാരെ സ്വീകരിച്ചുകൊണ്ട് ബഹുസാംസ്‌കാരികതയുടെ പറുദീസയാണു തങ്ങളുടെ വന്‍കരയെന്ന് യൂറോപ്പ് കള്ളം പറയുകയായിരുന്നു. യഥാര്‍ഥ മനോഗതം വെളിപ്പെടുത്താന്‍ ഇപ്പോഴാണ് യൂറോപ്പ് സന്നദ്ധമായത്. ഇസ്‌ലാം വളരുകയും യൂറോപ്പ് പിറകോട്ടു തള്ളപ്പെടുകയുമാണെന്ന് അവര്‍ ഇപ്പോള്‍ വിലപിക്കുന്നു. ഹിജാബിനും മിനാരങ്ങള്‍ക്കും ബാങ്ക്‌വിളികള്‍ക്കും ഖുര്‍ആനുമെതിരെ യൂറോപ്പില്‍ പ്രചാരണങ്ങള്‍ നടക്കുന്നു. നോര്‍വേയിലെ പ്രോഗ്രസിവ് പാര്‍ട്ടിയും ഇത്തരം പ്രചാരണങ്ങളുടെ മുന്‍പന്തിയില്‍ നിലയുറപ്പിച്ചിരിക്കുന്നു. മുസ്‌ലിംകളെ ഉന്നമിട്ടാണ് ഇപ്പോഴത്തെ ആക്രമണങ്ങള്‍. മുസ്‌ലിംകളെ അനുകൂലിക്കുന്നവരെ ലക്ഷ്യമിട്ടും ഭാവിയില്‍ ആക്രമണങ്ങള്‍ നടന്നേക്കും.

നോര്‍വീജിയന്‍ ഭീകരന്‍ വെള്ളിയാഴ്ച മുസ്‌ലിംകളെ ലക്ഷ്യമിട്ടിരുന്നില്ല. എന്നാല്‍, 'സാംസ്‌കാരിക വിശുദ്ധി' എന്നതിന്റെ ആശയത്തോടു യോജിക്കുന്നവരെ ഉന്നമിട്ടാണ് അയാള്‍ നിറയൊഴിച്ചത്. 'മുസ്‌ലിം മുക്ത നോര്‍വേ' എന്ന ആശയത്തെ അനുകൂലിക്കാത്ത ആര്‍ക്കുനേരെയും മതഭ്രാന്തരുടെ അഴിഞ്ഞാട്ടം ഉണ്ടായേക്കാം.

ആക്രമണത്തെ പ്രോഗ്രസിവ് പാര്‍ട്ടി അപലപിക്കുകയുണ്ടായി. എന്നാല്‍, ബെറിക്കിനെ പോലെയുള്ള വംശവിദ്വേഷികള്‍ക്കു വളരാന്‍ പാകത്തിലുള്ള അന്തരീക്ഷം സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് പ്രോഗ്രസിവ് പാര്‍ട്ടിക്കു പിന്മാറാനാകില്ല. ഇസ്‌ലാം ഭീതി പടര്‍ത്തുന്ന, അപരവിദ്വേഷം പ്രസരിപ്പിക്കുന്ന പ്രചാരണങ്ങള്‍ ഫലപ്രദമായി തടയാത്തപക്ഷം ഇത്തരം കുരുതികള്‍ യൂറോപ്പില്‍ എന്നല്ല ലോകത്തെവിടെയും സംഭവിക്കാം എന്ന ആപത്‌സാധ്യതയാണ് ഓസ്‌ലോയിലെ മനുഷ്യക്കുരുതി ഓര്‍മപ്പെടുത്തുന്നത്.
-നന്ദഗോപാല്‍ ആര്‍. മേനോന്‍
(നെതര്‍ലന്‍ഡ്‌സിലെ അട്‌റെഷ് സര്‍വകലാശാലയിലെ സാംസ്‌കാരിക നരവംശശാസ്ത്ര വകുപ്പില്‍ പ്രഫസറാണ് ലേഖകന്‍)


ഈ ലേഖനം ഇന്നലത്തെ മാധ്യമം ദിനപത്രത്തിലാണു വന്നത്. എഴുതിയത് മേനോനായിട്ടുപോലും ഇത്തരം ലേഖനങ്ങള്‍ക്ക് മാതൃഭൂമിയിലോ മനോരമയിലോ കേരളകൌമുദിയിലോ ഇടം കിട്ടുന്നില്ല. അതുകൊണ്ടുതന്നെ ഇസ്‌ലാം ഭീതി പടര്‍ത്തുന്ന, അപരവിദ്വേഷം പ്രസരിപ്പിക്കുന്ന പ്രചാരണങ്ങള്‍ ഫലപ്രദമായി  തടയാന്‍ ആര്‍ക്കു സാധിക്കും?