Pages

അവര്‍ണവാക്യം

"സവര്‍ണര്‍ കണക്കിനു മിടുക്കരാണ്. അവര്‍ സ്വന്തം ബുദ്ധിയെ രണ്ടു കൊണ്ടു പെരുക്കുകയും അവര്‍ണരുടെ ബുദ്ധിയെ മൂന്നു കൊണ്ടു ഹരിക്കുകയും ചെയ്യും"

Friday, December 16, 2011

ഒരു ജാതിക്കാര്‍ക്കു മാത്രമായി അവധിയോ?


നായര്‍ സമുദായാചാര്യന്‍ മന്നത്തു പദ്മനാഭന്‍റെ ജയന്തിക്ക് കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലെ ഒരു ജാതിക്കാര്‍ക്കു(നായന്മാര്‍ക്കു)മാത്രമായി നിയന്ത്രിത അവധി പ്രഖ്യാപിച്ചിരിക്കുന്നു. നാളിതുവരെ വിവിധ മതക്കാരുടെ ഉത്സവങ്ങള്‍ക്കും നവോത്ഥാന നായകരുടെയും ദേശീയ നേതാക്കളുടെയും ജയന്തിക്കും എല്ലാ വിഭാഗക്കാര്‍ക്കും അവധി നല്‍കുന്ന ഏര്‍പ്പാടേ ഉണ്ടായിരുന്നുള്ളൂ. (അപവാദം ഇല്ലെന്നില്ല. അത് ആവണി അവിട്ടത്തിനു ബ്രാഹ്മണ സമുദായക്കാര്‍ക്കു മാത്രമായി നല്‍കിവരുന്ന അവധിയാണ്- അതും ഇന്നേവരെ ആരും ചോദ്യം ചെയ്തിട്ടില്ല). മന്നത്തു പദ്മനാഭന്‍ ദേശീയ നേതാവോ നവോത്ഥാന നായകനോ ആണെന്നു നായന്മാര്‍ പോലും പറയില്ല. സമുദായാചാര്യന്‍ എന്നേ അവര്‍ പോലും മന്നത്തിനെ വിശേഷിപ്പിച്ചു കണ്ടിട്ടുള്ളൂ. ആ നിലക്ക് ഇങ്ങനെ സമുദായാചാര്യന്മരുടെ ജന്മദിനങ്ങള്‍ക്കെല്ലാം അവധി നല്‍കാന്‍ പോയാല്‍ വര്‍ഷത്തില്‍ 365 ദിവസവും അവധിയായിരിക്കുമല്ലോ.


ഇന്നത്തെ മനോരമയിലെ ഈ വാര്‍ത്ത കണ്ടപ്പോള്‍ തോന്നിയ വിചാരങ്ങളാണിത്.

കോട്ടയം: എന്‍എസ്എസിന്റെ അഭ്യര്‍ഥന മാനിച്ച് മന്നം ജയന്തി ദിനമായ ജനുവരി രണ്ടിന് സ്ഥാപനങ്ങള്‍ക്കു പൊതുഅവധി നല്‍കിയ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെയും നിയന്ത്രിത അവധിനല്‍കിയ സര്‍ക്കാരിന്റെയും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെയും തീരുമാനത്തെ എന്‍എസ്എസ് സ്വാഗതം ചെയ്തു.

കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളില്‍ ഉന്നതസ്ഥാനീയനായിരുന്ന മന്നത്തു പത്മനാഭന്റെ നിസ്വാര്‍ഥ സേവനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇൌ തീരുമാനമെന്നു ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു.മന്നത്തു പത്മനാഭന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആദ്യ പ്രസിഡന്റ് എന്നതുകൂടി കണക്കിലെടുത്താണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അവധി പ്രഖ്യാപിച്ചത്.

മന്നം വാസ്തവത്തില്‍ ആരായിരുന്നു?  ഈ ലേഖനം വായിക്കൂ:

മന്നത്ത് പത്മനാഭന്‍ പരിഷ്‌കരണ വാദിയോ വര്‍ഗ്ഗീയ വാദിയോ?

 "കേരള സമൂഹം പുരോഗമന പോരാട്ടങ്ങളുടെ ഫലമായി നേടിയെടുത്ത പ്രബുദ്ധമായ ബോധത്തെ അട്ടിമറിക്കുന്നതാണ് സര്‍ക്കാറിന്റെ ഈ നിയന്ത്രിത അവധിയെന്നതില്‍ സംശയമില്ല. ഇത് നിയന്ത്രിത അവധിയല്ല, അനിയന്ത്രിതമായ ജാതി മേല്‍ക്കോയ്മയാണ്."

Monday, December 5, 2011

ദണ്ഡപാണിയുടെ "ചാരപ്പണി"!


ദണ്ഡപാണി വക്കീല്‍ മുല്ലപ്പെരിയാറില്‍ കേരളത്തിന്‍റെ കുടമുടച്ചെന്നാണ് നമ്മുടെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും വെറളിപിടിച്ച് പ്രചരിപ്പിക്കുന്നത്. താന്‍ കോടതിയില്‍ പറഞ്ഞത് സര്‍ക്കാറിന്‍റെ നിലപാടാണെന്ന് വക്കീല്‍ പറയുന്നതൊന്നും പൊതുവിലാരും ഗൗനിക്കുന്നില്ല. തമിഴ്നാടിനെതിരെ ധീരശൂര പരാക്രമമൊന്നും പറ്റാത്ത നിസ്സഹായാവസ്ഥയില്‍ ക്ഷോഭവിരേചനം തീര്‍ക്കാനൊരു വില്ലനെ കിട്ടിയ ത്രില്ലിലാണ് കേരളം.

സര്‍ക്കാര്‍ വക്കീല്‍ കോടതിയില്‍ പറയേണ്ടത് സര്‍ക്കാര്‍ നിലപാടാണ്. ദണ്ഡപാണി കോടതിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച പറഞ്ഞത് സര്‍ക്കാര്‍ നിലപാടായിരുന്നില്ല എന്നു വരുത്തിത്തീര്‍ക്കാനാണ് ഭരണകക്ഷിക്കാര്‍ ഒന്നടങ്കം ചാടിപ്പുറപ്പെട്ടത്. എന്താണു വക്കീല്‍ പറഞ്ഞതെന്നു തിരക്കാന്‍പോലും മെനക്കെടാതെ, ചാനല്‍ഫ്ളാഷ് കണ്ടപാതി സര്‍വരും ആക്രാന്തകുമാരന്മാരായി - കെ.പി.സി.സി മൂപ്പന്‍തൊട്ട് നിയമമന്ത്രി മാണി വരെ. ദല്‍ഹിയിലായിരുന്ന മുഖ്യമന്ത്രിയാകട്ടെ, വക്കീല്‍ ‘അതൊക്കെ നിഷേധിച്ചോളും’ എന്നാണ് തിടുക്കത്തില്‍ തട്ടിവിട്ടത്. ചുരുക്കത്തില്‍, സര്‍ക്കാര്‍ വക്കീല്‍ എന്തോ വലിയ അപരാധം ചെയ്തു എന്ന ചാനല്‍ ഭാഷ്യത്തില്‍ കൊടികെട്ടിയ രാഷ്ട്രീയ വിദ്വാന്മാര്‍ നിലംതല്ലി വീണു. ജനം ഹലേ ഹലേ.

പ്രതിപക്ഷം ഈ ഒച്ചകടികത്തിനു രാഷ്ട്രീയമാനംകൂടി തുന്നിച്ചേര്‍ത്തു. സര്‍ക്കാര്‍ വക്കീല്‍ സര്‍ക്കാര്‍ നയമാണു കോടതിയില്‍ പറഞ്ഞതെങ്കില്‍, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഭരണകക്ഷി നാട്ടുകാരെ പറ്റിക്കുകയാണ്. ദുരന്തം വരുന്നേ എന്നു വിളിച്ചുകൂവി പേടിപ്പിച്ചവര്‍തന്നെ ദുരന്തസാധ്യതയെ ഗോപ്യമായി ലളിതവത്കരിക്കുന്നു! ഇനി, സര്‍ക്കാര്‍ അറിയാതെയാണു വക്കീലിതു ചെയ്തതെങ്കില്‍ അതു ചതിയാണ്, തമിഴ്നാടിനു വേണ്ടിയുള്ള വിടുപണി. സാക്ഷാല്‍ പ്രതിപക്ഷ നേതാവ് വക്കീലിനെ 'തമിഴ്ചാരന്‍' എന്നുതന്നെ വിളിക്കുകയും ചെയ്തു.കേരള കോണ്‍ഗ്രസിലെ ചിന്നന്‍ചുണ്ടെലികള്‍ തൊട്ട് സ്ഥലത്തെ ദിവ്യാത്മാക്കളായ മരമാക്രികള്‍ മുഴുവന്‍ ദണ്ഡപാണിയെ ഒറ്റുകാരന്‍ യൂദാസാക്കി. ചാനലുകളിലെയും ഫേസ്ബുക്കിലെയും ക്ഷിപ്ര പ്രതികരണ തൊഴിലാളികള്‍ പൂഴിക്കടകനടിച്ച് മിടുക്കരായി. ചില ചാനലുകള്‍ വില്ലന് ഇയാഗോയുടെ മേക്കപ്പുമണിയിച്ചു -ടിയാന്‍റെ ഭാര്യ പണ്ട് തമിഴ്നാടിന്‍റെ വക്കാലത്തെടുത്തിരുന്നു, ഭാര്യയല്ല ഭര്‍ത്താവുതന്നെയാണ് ആ വക്കാലത്തുകാരന്‍ ഇത്യാദി. വില്ലനെ ഇംപീച്ച് ചെയ്യണമെന്ന് സി.പി.ഐ യുവരക്തം, പോരാ, ചവിട്ടിപ്പുറത്താക്കണമെന്ന് ഇതര രക്തങ്ങള്‍. പുറത്താക്കണ്ടേ എന്നു കോളാമ്പിപിടിത്തക്കാരുടെ ചോദ്യക്കൂട്ട്.ഉത്തരം നിഷേധാത്മകമായാല്‍ ജനം കൈവെക്കുമെന്ന ഭീതിയില്‍ ‘വേണം വേണം’ എന്നു സത്വര മറുപടി. കോളാമ്പിക്കും സന്തോഷം, ശ്രോതാക്കള്‍ക്കും. അങ്ങനെ കാലികമായ ‘രാഷ്ട്രീയശരി’യില്‍ വിജൃംഭിതരായി നില്‍ക്കുന്ന അതേ ‘സിവില്‍’ സൊസൈറ്റിതന്നെ ഈയാഴ്ച വക്കീലിന്‍റെ വിധിയും നിശ്ചയിക്കും. അതിരിക്കട്ടെ, കോടതിയില്‍ സംഭവിച്ചതെന്താണ്?

മുല്ലപ്പെരിയാര്‍ വീണ്ടും ഭീതിയുടെ കമ്പക്കെട്ടായിരിക്കെ,ഹൈകോടതിയില്‍ ഒമ്പതു ഹരജികളെത്തി. കരാര്‍ പുതുക്കണോ, ഡാം പൊളിച്ച് പുതിയത് കെട്ടണോ, ജലനിരപ്പ് താഴ്ത്തണോ എന്നതൊന്നും ഈ കോടതിയുടെ തലവേദനയല്ല. കാരണം, അതൊക്കെ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ദുരന്തഭീതിയിലായിരിക്കുന്ന മുല്ലപ്പെരിയാറില്‍ കേരള സര്‍ക്കാര്‍ സ്വീകരിക്കുന്ന അടിയന്തര നടപടികള്‍ എന്തൊക്കെ എന്നത് പരിശോധിക്കുക മാത്രമാണ് ഹൈകോടതിയുടെ ദൗത്യം.ആയതിലേക്ക് കേരള സര്‍ക്കാറിന്‍റെ സത്യവാങ്മൂലം കഴിഞ്ഞ വെള്ളിയാഴ്ച അഡ്വ. ജനറല്‍ സമര്‍പ്പിക്കുന്നു. ഇതുവെച്ച്  കോടതിക്കു വ്യക്തത ഉണ്ടാക്കേണ്ടതുണ്ട്. അതിനുള്ളതാണ് ‘സ്റ്റേറ്റ്മെന്‍റ് ഓഫ് ഫാക്ട്സ്’ അഥവാ വസ്തുതാവിവരണത്തിന്മേലുള്ള ചോദ്യോത്തരങ്ങള്‍.

സംശയനിവാരണ പ്രക്രിയക്കിടയില്‍ കോടതി ചോദിക്കുന്നു, മുല്ലപ്പെരിയാര്‍ ഡാമില്‍നിന്ന് വെള്ളം ഒഴുക്കിവിട്ടാല്‍ ഇടുക്കി ഡാമിനതു താങ്ങാന്‍ കഴിയുമോ? സര്‍ക്കാര്‍ വക്കീല്‍ പറയുന്നു, കഴിയുമെന്ന്.ഇതിലെന്താണിത്ര അപരാധം? ഒന്നാമത്, മുല്ലപ്പെരിയാറിലെ വെള്ളത്തിന്‍റെ അളവ് 11.7 ഘനയടി. ഇടുക്കി ഡാമിന്‍റെ സംഭരണശേഷി 74.5 ഘനയടി. നിലവിലുള്ള വെള്ളത്തിനൊപ്പം മുല്ലപ്പെരിയാറിലെ മൊത്തം വെള്ളംകൂടി സംഭരിച്ചാലും ഇടുക്കിയില്‍ 70.5 ഘനയടി വെള്ളമേ നിറയുകയുള്ളൂ. അഥവാ, ഇടുക്കിയിലെ ജലനിരപ്പ് 58.5 ഘനയടിയില്‍ നിലനിര്‍ത്തണം. ഇതൊരു ലളിതമായ വസ്തുതയാണ്. കോടതി ചോദിച്ചാല്‍ സര്‍ക്കാര്‍ വക്കീല്‍ വസ്തുത പറയണം. അല്ലാതെ ഉഡായിപ്പും രാഷ്ട്രീയക്കാരുടെ തറവേലകളും അവിടെ പാടില്ല.പെരിയാറിലെ വെള്ളം താങ്ങാനുള്ള ശേഷി ഇടുക്കിക്കുണ്ടെന്ന യാഥാര്‍ഥ്യം മാത്രമാണു വക്കീല്‍ പറഞ്ഞത്. എന്നാല്‍, ഡാം തകര്‍ന്നാല്‍ ഇപ്പ്പറഞ്ഞ വെള്ളമത്രയും ഒരു കനാലിലൂടെന്നവണ്ണം കൃത്യമായി ഇടുക്കി ഡാമിലേക്ക് ഒഴുകിക്കൊള്ളണമെന്നു നിയമമില്ല. മുല്ലപ്പെരിയാറിനും ഇടുക്കിക്കുമിടയിലെ ഭൂപ്രദേശത്തെ തലങ്ങും വിലങ്ങും വിഴുങ്ങിക്കൊണ്ടാവും 11.7 ഘനയടി വെള്ളത്തിന്‍റെ പാച്ചില്‍.അതില്‍പെട്ട് പാറകളും മരങ്ങളും കെട്ടിടങ്ങളും ജീവജാലങ്ങളുമൊക്കെ തകര്‍ന്നൊലിച്ച് ഇടുക്കിയിലെത്തിയാല്‍ അവിടത്തെ ഡാം അതു താങ്ങിക്കൊള്ളണമെന്നില്ലെന്ന് ഇതു പറഞ്ഞ വക്കീലിനും കേട്ട കോടതിക്കും അറിയാം. അതിനര്‍ഥം, വക്കീലും കോടതിയും ഉദ്ദേശിച്ചത്, ദുരന്തപശ്ചാത്തലത്തിലുള്ള നീരൊഴുക്കിന്‍റെ കാര്യമല്ല. മറിച്ച്, വേണ്ടിവന്നാല്‍ ഡാമിലെ വെള്ളം മുഴുവന്‍ മാറ്റാനുള്ള സാധ്യതയുടെ വിഷയമാണ്.ഡാമില്‍നിന്ന് ഇങ്ങനെ വെള്ളം മാറ്റുന്നതല്ല ഇപ്പോഴത്തെ പ്രശ്നം, ദുരന്തമുണ്ടാകുന്നപക്ഷം എന്തു ചെയ്യാന്‍ കഴിയുമെന്നതാണു കോടതിയുടെ ചിന്താവിഷയം എന്ന കാര്യവും വക്കീല്‍ കോടതിയെ ഓര്‍മിപ്പിച്ചു. ഇതില്‍നിന്നു തീര്‍ത്തും വ്യക്തമാണ് കോടതിക്കു നല്‍കിയ മറുപടിയില്‍ വക്കീലിന്‍റെ ഇംഗിതമെന്തായിരുന്നെന്ന്.വക്കീലിന്‍റെ ഈ മറുപടിയോട് കോടതിക്കുണ്ടായ സത്വര പ്രതികരണം കൂടി ശ്രദ്ധിക്കുക: ‘മുല്ലപ്പെരിയാര്‍ ഡാമിന് അപകടം സംഭവിച്ചാലുണ്ടാവുന്ന നാശത്തിന്‍റെ വ്യാപ്തി കുറക്കാന്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് മുന്‍കൂട്ടി താഴ്ത്തി നിര്‍ത്തിക്കൂടേ?’

തീര്‍ച്ചയായും താഴ്ത്തിനിര്‍ത്തണം എന്നു മാത്രമേ ഉത്തരവാദിത്തബോധമുള്ള ഏതു സര്‍ക്കാറിനും മറുപടി നല്‍കാനാവൂ. ആ വഴിക്കാണ് കേരള സര്‍ക്കാറിന്‍റെയും ചിന്തയും നീക്കവുമെന്നതും വ്യക്തമാണ്. സത്യവാങ്മൂലത്തിന്മേലുള്ള ചോദ്യോത്തര പരിപാടിക്കു മുമ്പ് അഡ്വ. ജനറല്‍ ഇതുസംബന്ധിച്ച വിവരസമ്പാദനം നടത്തിയത് സംസ്ഥാനത്തിന്‍റെ അഡീഷനല്‍ ചീഫ് സെക്രട്ടറി ജയകുമാറില്‍നിന്നാണ്. (ഇദ്ദേഹമാണ് തമിഴ്നാടുമായുള്ള ഉദ്യോഗസ്ഥ തല ചര്‍ച്ചയില്‍ കേരളത്തെ പ്രതിനിധാനം ചെയ്യുന്നത്.സ്വാഭാവികമായും ടിയാനാണ് സര്‍ക്കാര്‍ വക്കീലിന് ആശ്രയിക്കാന്‍ പറ്റിയ ഔദ്യോഗിക കക്ഷി). ജയകുമാര്‍ അന്നേരം റവന്യൂ മന്ത്രി വിളിച്ചുചേര്‍ത്ത ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് വിദഗ്ധരുടെ യോഗത്തിലാണ്. പ്രസ്തുത യോഗം ചര്‍ച്ച ചെയ്തുകൊണ്ടിരുന്നതും മുല്ലപ്പെരിയാര്‍ സംബന്ധിച്ച മുന്‍കരുതലുകളും ഭവിഷ്യത്വിചാരിപ്പുമാണ്. ഇടുക്കിയിലേക്ക് വെള്ളമൊഴുക്കുന്നതിന്‍റെ കണക്കും രീതികളും ആ യോഗത്തിലെ വിദഗ്ധ നിഗമനങ്ങളാണ്. അപകടമുണ്ടാകുന്നപക്ഷം ഇപ്പറഞ്ഞ വെള്ളപ്പാച്ചിലില്‍ പെടുന്ന ഭൂപ്രദേശത്തിന്‍റെ കാര്യവും അവര്‍ കണക്കാക്കിയിരുന്നു. അതാണ് അവിടത്തെ 250 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് പിന്നീട് റവന്യൂ മന്ത്രി വെളിപ്പെടുത്തിയത്.

ചുരുക്കത്തില്‍, സത്യവാങ്മൂലത്തിനുശേഷം കോടതി നല്‍കിയ ചുരുങ്ങിയ നേരത്തിനകം വക്കീല്‍ സംഘടിപ്പിച്ച ദുരിതനിവാരണ വിവരങ്ങള്‍ സര്‍ക്കാറിന്‍റെ നിലപാടില്‍ പെടുന്നവ തന്നെയാണെന്നര്‍ഥം. ഈ വസ്തുതയാണ് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ ആവര്‍ത്തിച്ചു സൂചിപ്പിച്ചതും. ഉടനെ ചാരന്‍ വക്കീലിനെ മന്ത്രി പിന്തുണക്കുന്നത്, സര്‍ക്കാറിന്‍റെ നയംമാറ്റത്തിന്‍റെ സൂചനയാണെന്നായി പ്രതിപക്ഷം. ബഹളപൂരത്തിന് അവരവര്‍ക്കാവുന്നവിധം ഡെസിബെല്‍ കൂട്ടിക്കൊടുത്തു മേനികൊയ്യുന്ന തറരാഷ്ട്രീയത്തില്‍ കേരളത്തോളം വിദഗ്ധദേശം മറ്റെവിടെയുണ്ടാവും?

വക്കീലിന്‍റെ മഹാപരാധമായി സര്‍വദേശസ്നേഹികളും മുല്ലപ്പെരിയാര്‍ ചെണ്ടക്കാരും പറയുന്ന അടുത്ത ഇനമെടുക്കാം -ഡാമിന്‍റെ ജലനിരപ്പും സുരക്ഷയും തമ്മില്‍ ബന്ധമില്ലെന്ന വക്കീല്‍ ഭാഷ്യം. ഡാമിന്‍റെ കാലപ്പഴക്കവും പ്രദേശത്തിന്‍റെ ഭൂകമ്പസാധ്യതയുമാണു യഥാര്‍ഥ ഭീഷണികളെന്നു വക്കീല്‍ ബോധിപ്പിച്ചതില്‍ എന്താണു പിശക്? ഇപ്പറഞ്ഞ രണ്ടുംതന്നെയാണു കേരളം 2006 മുതല്‍ ഉയര്‍ത്തിപ്പറയുന്നത്. ജലനിരപ്പ് 120 അടിയായി കുറച്ചെടുത്താലെന്താ ഇപ്പറഞ്ഞ രണ്ടു ഭീഷണികളും ഭീഷണിയല്ലാതാവുമോ?142 അടിയായി നിരപ്പുയര്‍ത്താന്‍ സുപ്രീംകോടതിയാണു പറഞ്ഞത്. വിദഗ്ധ റിപ്പോര്‍ട്ടെന്ന പച്ച നുണവെച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെങ്കില്‍പോലും ജലനിരപ്പല്ല കേരളം ഉന്നയിക്കുന്ന യഥാര്‍ഥ ഭീഷണിയുടെ അടിത്തറയെന്ന് എല്ലാവര്‍ക്കുമറിയാം. ഭൂകമ്പബാധിത പ്രദേശത്ത് ഒരു വലിയ അണ കെട്ടിയാല്‍ അതിനെത്ര ഉറപ്പുണ്ടെന്നതാണ് ചോദ്യം. അതിലുപരി അങ്ങനെയൊരു അണ അവിടെ പാടുണ്ടോ എന്നതാണ് ശരിയായ ചോദ്യം. എക്സ്പയറി ഡേറ്റും കഴിഞ്ഞ് കൊല്ലം 66 കടന്നിരിക്കുന്ന ഒരു വലിയ അണക്കെട്ട് ഏതുനേരവും കയറിവരാവുന്ന ഭൂകമ്പത്തിനു കാതോര്‍ക്കുന്നിടത്ത് സര്‍ക്കാര്‍ വക്കീല്‍ കോടതിയെ ബോധിപ്പിച്ച വിപുല ചിത്രം എങ്ങനെയാണ് ‘ചാരപ്പണി’യാവുക?

വക്കീല്‍ പറയാത്തതും കോടതി ചോദിക്കാത്തതുമായ ഒരു മര്‍മപ്രധാന വസ്തുതയുണ്ട്- ഇത്ര ഭീഷണമായ ഒരന്തരീക്ഷത്തില്‍ മറ്റൊരു വന്‍കിട ഡാം കൂടി നിര്‍മിക്കാനുള്ള നമ്മുടെ രാഷ്ട്രീയക്കാരുടെ ഒച്ചയെടുപ്പിന്‍റെ ബോധയുക്തിയെന്ത്? വൈകാരികമായ ‘രാഷ്ട്രീയശരി’യുടെ ഒച്ചമല്‍സരത്തില്‍ ആര്‍ക്കും ഒട്ടും പഥ്യമല്ലാത്ത ആ ചോദ്യമാണു സമര്‍ഥമായി വിഴുങ്ങപ്പെടുന്നത്. ഒരു മുല്ലപ്പെരിയാറിന്‍റെ ഭീഷണി തീര്‍ത്ത് മറ്റൊരു മുല്ലപ്പെരിയാറിനെ സൃഷ്ടിക്കുന്ന ഈ ഊളത്തരമല്ലേ ശരിയായ ചാരപ്പണി, ജനവഞ്ചന?

(മാധ്യമം ദിനപത്രത്തില്‍ വിജു വി നായര്‍ എഴുതിയ ലേഖനമാണിത്)